Bipin's Movie World

Bipin's Movie World ഫാനിസം ഇല്ലാതെ നല്ല സിനിമകൾക്ക് വേണ്ടി മാത്രം ഉള്ള ഡേറ്റാ ബേസ് BMW

Dhurandhar The Revenge, (2026 ഹിന്ദി, ആക്ഷൻ/അഡ്വഞ്ചർ )സിനിമയെ പറ്റി വാരി വലിച്ചുള്ള റിവ്യൂ അല്ലിത്. "Gaayal hoon isiliye...
24/03/2026

Dhurandhar The Revenge, (2026 ഹിന്ദി, ആക്ഷൻ/അഡ്വഞ്ചർ )

സിനിമയെ പറ്റി വാരി വലിച്ചുള്ള റിവ്യൂ അല്ലിത്.

"Gaayal hoon isiliye Ghathak hoon."
(മുറിവേറ്റവനാണ് അതുകൊണ്ടാണ് ഘാതകൻ ആയത് )
ഇത് Dhurandhar സിനിമയിലെ നായകനെ കുറിച്ച് പറയുന്ന ഒരു ഡയലോഗ് മാത്രമല്ല.
അക്ഷരാർത്ഥത്തിൽ ഇത് സംവിധായകൻ Aditya Dhar നെ കുറിച്ചാണ്.
ഭീകരവാദത്തിന്റെ ക്രൂരത സ്വന്തം ജീവിതത്തിൽ കണ്ട,
ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ നിന്നെത്തിയ ഒരാൾ,
തന്റെ സിനിമയിൽ ഈ ഡയലോഗ് പറയുമ്പോൾ
അത് വെറും സിനിമാ ഡയലോഗ് ആയി നിൽക്കില്ല —
അതൊരു അനുഭവത്തിന്റെ നിലവിളിയായി മാറും. അത് കൊണ്ട് തന്നെ ഒരിറ്റ് ചോര പോലും ചിന്താതെ കൊള്ളേണ്ടിടത്തു തന്നെ കൊള്ളിച്ചിട്ടുണ്ട് അയാൾ തന്റെ സിനിമയിലൂടെ.

സിനിമയിൽ പ്രോപഗണ്ട ഇല്ലെന്ന് കണ്ണടച്ച് പറയാൻ പറ്റില്ല.
അതുണ്ടാകും… ചിലർക്ക് അത് തോന്നും… ചിലർക്ക് അത് വ്യക്തമാകും, മറ്റ് ചിലർക്ക് പൊള്ളും.
പക്ഷേ അതുകൊണ്ടൊന്നും സത്യം സത്യമല്ലാതെ ആകുന്നില്ല.
തീവ്രവാദത്തെ സോഫ്റ്റ് ആക്കാതെ,
അതിനെ ന്യായീകരിക്കാതെ,
അതിന്റെ എല്ലാ മുഖങ്ങളും വലിച്ച് കീറി തുറന്ന് കാണിക്കുന്ന ധൈര്യം
ഈ സിനിമ കാണിക്കുന്നുണ്ട്‌ .
അത് ഒരു രാജ്യത്തിന്റെ ശത്രുക്കളെ മാത്രം അല്ല,
അണ്ടർവേൾഡിൽ നിന്ന് രാഷ്ട്രീയ ഗുണ്ടായിസം വരെ
എല്ലാ കണ്ണികളും ചേർന്ന ഒരു ക്രൂര യാഥാർത്ഥ്യമാണ്.
Dawood Ibrahim മുതൽ
UP യിലെ ഭീകര രാഷ്ട്രീയ ഗുണ്ട ആയിരുന്ന
Atiq Ahmed വരെ നീളുന്ന
ആ രക്തപ്പാതയുടെ കഥ,
മറച്ചുവെക്കാതെ, മൃദുവാക്കാതെ,
മുഖത്ത് നോക്കി പറയുന്ന സിനിമ തന്നെയാണ് ദുരന്ധർ
അതിനാലാണ്
സിനിമ മൊത്തം തോളിൽ ഏറ്റുന്നത് രൺവീർ ആണെങ്കിലും ആദ്യം മുതൽ അവസാനം വരെ ഇതൊരു 100% ആദിത്യ ധർ എന്ന സംവിധായകന്റെ സിനിമയാണ്.
അയാളുടെ സിനിമകളിൽ കോപം ഉണ്ട്,
വേദന ഉണ്ട്,
പ്രതികാരം ഉണ്ട്, എല്ലാറ്റിലും ഉപരി രാജ്യസ്നേഹം ഉണ്ട്.
കാരണം —
Gaayal hoon…
Isiliye Ghathak hoon. 🔥🔥🔥

100% തിയേറ്റർ വാച്ച് ചെയ്യേണ്ടുന്ന സിനിമയാണ് ദുരന്ധർ.

ബോർഡർ 2, 2026 ഹിന്ദി ( വാർ ആക്ഷൻ/ ഡ്രാമ)      ഇന്ത്യൻ വാർ മൂവികളിൽ ക്ലാസ്സിക് എന്ന വിശേഷണം നിർഭയം ചാർത്താവുന്ന ഒരു സിനിമ...
27/01/2026

ബോർഡർ 2, 2026 ഹിന്ദി ( വാർ ആക്ഷൻ/ ഡ്രാമ)

ഇന്ത്യൻ വാർ മൂവികളിൽ ക്ലാസ്സിക് എന്ന വിശേഷണം നിർഭയം ചാർത്താവുന്ന ഒരു സിനിമയായിരുന്നു 1997ൽ ജെ.പി. ദത്ത സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോർഡർ. ആ സിനിമയ്ക്ക് 29 വർഷങ്ങൾക്ക് ശേഷം ഒരു രണ്ടാം ഭാഗം വരുമ്പോൾ പ്രേക്ഷകർക്ക് ഉണ്ടായിരുന്ന പ്രതീക്ഷകളോട് നീതി പുലർത്തുന്ന, ശക്തമായൊരു വാർ സിനിമ തന്നെയാണ് ബോർഡർ 2.
29 വർഷം മുൻപ് പുറത്തിറങ്ങിയ ഒന്നാം ഭാഗത്തിന്റെ നേരിട്ടുള്ള തുടർച്ചയാണ് രണ്ടാം ഭാഗം. 1971ലെ ഇന്ത്യ–പാകിസ്ഥാൻ യുദ്ധം തന്നെയാണ് രണ്ടുസിനിമകളുടെയും പശ്ചാത്തലം. ഒന്നാം ഭാഗത്തിൽ രാജസ്ഥാനിലെ ലോങ്ങേവാല പോസ്റ്റിൽ വെറും 120 ജവാൻമാർ നടത്തിയ ധീരമായ ചെറുത്തുനിൽപ്പായിരുന്നു കേന്ദ്രവിഷയം. എന്നാൽ രണ്ടാം ഭാഗത്തിൽ, അതേ സമയത്തുതന്നെ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന പേരിൽ പാകിസ്ഥാൻ ഇന്ത്യയിലേക്ക് നടത്തിയ അധിനിവേശത്തെ ചെറുത്തു തോൽപ്പിച്ച്, ഇന്ത്യൻ സൈന്യം ലഹോറിന് ഏതാനും കിലോമീറ്റർ അകലെ വരെ മുന്നേറിയ ആ ഐതിഹാസിക വിജയമാണ് ചരിത്രത്തോട് നീതി പുലർത്തിക്കൊണ്ട് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
സണ്ണി ഡിയോൾ ഇരുസിനിമകളിലെയും കേന്ദ്ര കഥാപാത്രമാണെങ്കിലും, ആദ്യ ഭാഗത്തിലെ മേജർ കുൽദീപ് സിംഗായി അല്ല അദ്ദേഹം ബോർഡർ 2ൽ എത്തുന്നത്. പകരം, മറ്റൊരു ആർമി ഓഫീസറായ ലഫ്റ്റനന്റ് കേണൽ ഫതേഹ് സിംഗ് കലേറായാണ് അദ്ദേഹത്തിന്റെ അവതാരം. വരുൺ ധവാൻ, അഹാൻ ഷെട്ടി, ദിൽജിത് ദോസാഞ്ജ്, പവൻ മൽഹോത്ര, മോനാ സിംഗ്, മേധാ റാണാ എന്നിവരും സിനിമയിൽ ശക്തമായ സാന്നിധ്യം നൽകുന്നു. റിലീസിന് മുൻപ് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ വരുൺ ധവാൻ അക്ഷരാർത്ഥത്തിൽ ഷോ സ്റ്റീലർ ആകുന്ന കാഴ്ചയാണ് ബോർഡർ 2 നൽകുന്ന വലിയ അദ്ഭുതങ്ങളിൽ ഒന്ന്.
മൂന്നര മണിക്കൂറോളം ദൈർഘ്യമുള്ള സിനിമ, സൈനികരുടെ സൗഹൃദങ്ങളും കുടുംബബന്ധങ്ങളും നഷ്ടബോധങ്ങളും ചേർത്ത് ഒരുപാട് വൈകാരിക ഇഴയെടുപ്പങ്ങളിലൂടെ പ്രേക്ഷകനെ കഥാപാത്രങ്ങളോട് അടുപ്പിക്കുന്നു. ഇന്നത്തെ പല ബോളിവുഡ് ആർമി സിനിമകളിലും കാണുന്ന അമിതദേശഭക്തി പ്രേക്ഷകനിലേക്ക് കുത്തിവയ്ക്കാതെ,
“ദേശഭക്തി മുദ്രാവാക്യമല്ല, അത് ഒരു വികാരമാണ്” എന്നും
“സൈനികർ സൂപ്പർഹീറോകൾ അല്ല, മനുഷ്യരാണ്” എന്നും ആത്മാർത്ഥമായി ഓർമ്മിപ്പിക്കുന്ന സിനിമയാണ് ബോർഡർ 2. എന്നിരുന്നാലും, ഗൂസ്‌ബംപ് ഉണ്ടാക്കുന്ന മുഹൂർത്തങ്ങളും ഡയലോഗുകളും സിനിമയിൽ ആവശ്യത്തിന് തന്നെയുണ്ട്.
രണ്ടാം ഭാഗത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അനുരാഗ് സിംഗാണ്. ജെ.പി. ദത്ത സംവിധാനം ചെയ്ത ഒന്നാം ഭാഗത്തോട് രണ്ടാം ഭാഗത്തെ ബന്ധിപ്പിക്കുന്നതിൽ ഒരു കുറവുമില്ലാത്ത വിധം അനുരാഗ് തന്റെ ദൗത്യം ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. സിനിമയുടെ ആർട്ട് വർക്ക് അതിന്റെ വലിയ ശക്തികളിലൊന്നാണ്. 55 വർഷങ്ങൾക്ക് മുൻപുള്ള കാലഘട്ടവും സൈനിക വാഹനങ്ങളും പശ്ചാത്തലങ്ങളും ഏറെ ശ്രദ്ധയോടെ പുനഃസൃഷ്ടിച്ചിരിക്കുന്നു.
ബോർഡർ 2 അനുരാഗ് സിംഗിന്റെ സംവിധാനത്തിലും ജെ.പി. ദത്ത ഒരു പ്രൊഡ്യൂസർ മാത്രമായും നിലകൊള്ളുന്നുവെങ്കിലും, ഈ സിനിമയെ ഒരു ജെ.പി. ദത്ത സിനിമയായി കാണാൻ തന്നെയാണ് മനസ്സ് ആഗ്രഹിക്കുന്നത്. കാരണം, കാലം മുന്നോട്ട് നീങ്ങുമ്പോൾ യുദ്ധദൃശ്യങ്ങൾ കൂടുതൽ മൂർച്ചയാർന്നതാകാം; പക്ഷേ മനുഷ്യന്റെ ഭയം, ധൈര്യം, നഷ്ടബോധം — ഇവയ്ക്ക് കാലം മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യൻ വാർ സിനിമകളിൽ ഈ മനുഷ്യസാന്നിധ്യം ആദ്യമായി പൂർണ്ണമായി തിരിച്ചറിഞ്ഞത് ജെ.പി. ദത്തയുടെ സിനിമകളിലൂടെയായിരുന്നു. അതിർത്തികളിൽ നടന്ന യുദ്ധങ്ങൾ ചരിത്രത്തിന്റെ കുറിപ്പുകളായപ്പോൾ, അവ മനുഷ്യന്റെ ഹൃദയത്തിൽ പതിയുന്ന ഓർമ്മകളാക്കി മാറ്റിയത് അദ്ദേഹത്തിന്റെ ക്യാമറയാണ്.
അതുകൊണ്ടുതന്നെ, ഇന്ത്യൻ വാർ സിനിമകൾക്ക് ആയുധങ്ങൾ പിന്നീടാണ് ലഭിച്ചത്;
ആദ്യം അവയ്ക്ക് ഒരു ആത്മാവ് നൽകിയതത് ജെ.പി. ദത്ത തന്നെയായിരുന്നു.
തിയേറ്ററിൽ കണ്ട് അനുഭവിച്ചറിയേണ്ട, ഒരു യഥാർത്ഥ ഇന്ത്യൻ യുദ്ധചരിത്രം കൂടിയാണ് ബോർഡർ 2.

റേറ്റിംഗ് 3.5/5

ബോർഡർ 2 ഒരു യുദ്ധ സിനിമയല്ല;
രാജ്യത്തിനായി മനുഷ്യർ എങ്ങനെ ഇതിഹാസങ്ങളാകുന്നു എന്ന ഓർമ്മപ്പെടുത്തലാണ്.

തുടരും, മലയാളം 2025 ( ഫാമിലി ഡ്രാമ / ത്രില്ലർ )      ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടി...
28/04/2025

തുടരും, മലയാളം 2025 ( ഫാമിലി ഡ്രാമ / ത്രില്ലർ )

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ തരുൺ മൂർത്തിയുടെ മോഹൻലാൽ നായകനായ സിനിമയാണ് തുടരും. ഒറ്റവാക്കിൽ ഈ സിനിമയുടെ റിവ്യൂ പറഞ്ഞാൽ
"A WELL MADE MOVIE " എന്നാണ്.

ഒരു ടാക്സി ഡ്രൈവറും കുടുംബസ്ഥനും ആയ ഷണ്മുഖന്റെയും ( മോഹൻലാൽ )
അയാളുടെ ഭാര്യ ലളിത ( ശോഭന ) മക്കളും അയാളുടെ മാർക്ക് വൺ മോഡൽ അംബാസിഡർ കാറും, സുഹൃത്തുക്കളും, അയാളോടൊപ്ലം ആ കാറിൽ സഞ്ചരിക്കുന്ന യാത്രക്കാർ ഇങ്ങനെ പത്തനംതിട്ട ജില്ലയിലെ റാന്നി - പെരുനാട് ഭാഗങ്ങളിലൂടെ വികസിക്കുകയാണ് തുടരും എന്ന സിനിമ. പണ്ട്‌ സിനിമയിൽ സ്റ്റണ്ട് ആര്ടിസ്റ്റ് ആയിരുന്ന ഷണ്മുഖൻ അതെല്ലാം ഉപേക്ഷിച്ച് കുടുംബവുമായി നാട്ടിൽ എത്തി ടാക്സി ഓടിച്ചു ജീവിക്കുകയാണ്. എങ്കിലും പഴയ ആശാനുമായി ( ഭാരതി രാജ) അയാൾക്ക് ആത്മ ബന്ധം ഇപ്പോഴുമുണ്ട്. ഇങ്ങനെ സിനിമയുടെ ആദ്യ ഒരു മണിക്കൂർ വളരെ സാധാരണ ജീവിതത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ആഴത്തിൽ നിന്ന് പിറക്കുന്ന ഹാസ്യവും കുസൃതികളും നിറച്ച് ഒരു ഫാമിലി ഡ്രാമ ആയി ഷണ്മുഖന്റെ കാറിനെപോലെ പതിയെ മുൻപോട്ടു കൊണ്ട് പോവുകയാണ് തരുൺ മൂർത്തി എന്ന സംവിധായകൻ.

ഒരു ദിവസം ഈ കാറ് തന്നെ അയാളുടെ ജീവിതം മാറ്റി മറിക്കുകയാണ്. ഇടവേളയോട് അടുക്കുന്ന സമയം സിനിമ പ്രേക്ഷകനിലേക്ക് കൂടുതൽ ഉദ്വേഗം നിറക്കുകയും ആക്കൂട്ടത്തിൽ സിനിമയുടെ വേഗത ടോപ് ഗിയറിലേക്ക് മാറ്റി സ്റ്റിയറിങ്‌ ഷണ്മുഖന്റെ കൈയ്യിലേക്ക് പൂർണമായി കൊടുത്ത് പ്രേക്ഷകനെയും ഷണ്മുഖനൊപ്പം കാറിൽ കയറ്റി വിടുകയാണ് സംവിധായകൻ. സിനിമയുടെ തുടക്കത്തിൽ എഴുതി കാണിക്കുന്ന ഒരു വാചകം അർത്ഥവത്താകുന്നത് അവിടം മുതലാണ്, " WHEN ELEPHANT WALKS, THE FOREST WALKS WITH THEM" പിന്നീടങ്ങോട്ടുള്ള സിനിമ ഗൂസ്ബംമ്പിന്റെയും ആർപ്പ് വിളികളുടെയും പരകോടിയിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നു. Must watch in Theatre with crowd.

കെ. ആർ. സുനിലും തരുൺ മൂർത്തിയും ചേർന്നൊരുക്കിയ തിരക്കഥയാണ് സിനിമയുടെ അടിത്തറ. സമീപകാല മോഹൻലാൽ സിനിമകളിലെ ട്രോൾ ചെയ്യപ്പെട്ട, " കൺ കണ്ടത് നിജം, കഞ്ഞി എടുക്കട്ടെ, വെട്ടിയിട്ട വാഴ തണ്ട്" എന്നീ ഡയലോഗുകൾ കൃത്യമായി കഥയോട് ചേർത്ത് പ്ലേസ് ചെയ്തിട്ടുമുണ്ട് സിനിമയിൽ.
തരുൺ മൂർത്തിയുടെ സംവിധാനവും, ഷാജി കുമാർ എന്ന ഛായാഗ്രാഹകനും കൂടെ അവിടേക്ക് മോഹൻലാൽ എന്ന നടനും കൂടി ചേരുമ്പോൾ നേടുന്ന പൂർണതയാണ് തുടരും എന്ന ഈ ദൃശ്യാനുഭവം. ജേകസ് ബിജോയിയുടെ BGM പലരംഗങ്ങളുടെയും തീവ്രത കൂട്ടി എങ്കിലും കൂടുതൽ ലൗഡ് ആയി തോന്നിയത് ഒരു പോരായ്മ ആണ്. രണ്ട് പേർ ആണ് സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ആദ്യ എഡിറ്റർ ആയ നിഷാദ് യൂസഫ് അകാലത്തിൽ വിട്ട് പോയപ്പോൾ എഡിറ്റിങ് ഏറ്റെടുത്ത വി. ബി ഷഫീഖ് എന്നിവർ.

മണിയൻ പിള്ള രാജു, ഇർഷാദ്, ബിനു പപ്പൻ, ഫർഹാൻ ഫാസിൽ, തോമസ് മാത്യു എന്നിവർക്കൊപ്പം പുതുമുഖമായി പ്രശസ്ത പരസ്യ ചിത്ര സംവിധായകൻ പ്രകാശ് വർമ്മയും വേഷമിട്ടിരിക്കുന്നു ചിത്രത്തിൽ.

ഷാജി കുമാറിന്റെ ക്യാമറ ഒപ്പിയെടുത്ത കാടിന്റെ വശ്യതയും, വന്യതയും, രാത്രിയുടെ നിഗൂഢതയും കൂടെ ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ പുറം കാല് കൊണ്ട് കൊടുക്കുന്ന കിക്കും ക്വിന്റൽ തൂക്കം ഉള്ള ഇടിയും അതേ പവറിൽ ഒപ്പിയെടുത്തതിലെ കൈയ്യടക്കവും പ്രേക്ഷകനിലേക്ക് ഇൻജെക്ട് ചെയ്യുന്ന ഒരു അഡ്രിനാലിൻ റഷ് ഉണ്ട്, അതനുഭവിച്ചറിയണം.....!

പഴയ മോഹൻലാൽ, പുതിയ മോഹൻലാൽ എന്നിങ്ങനെയൊന്നും ഇല്ലാ നമുക്കൊരേയൊരു മോഹൻലാൽ അല്ലേയുള്ളു, അയാളെ ആഘോഷിക്കാൻ തയ്യാർ ആണെങ്കിൽ ടിക്കറ്റടത്തോ,
മോഹൻലാൽ തുടരും.....

റേറ്റിംഗ് 4/5
✍️𝗕𝗠𝗪

KILL 2023, ഹിന്ദി ( ആക്ഷൻ / ത്രില്ലർ )       ഇന്ത്യയിൽ 2024ജൂലൈ 5 ആയിരുന്നു റിലീസ് എങ്കിലും അതിനും മുൻപ് 2023 ടൊറന്റോ ഫി...
15/07/2024

KILL 2023, ഹിന്ദി ( ആക്ഷൻ / ത്രില്ലർ )

ഇന്ത്യയിൽ 2024ജൂലൈ 5 ആയിരുന്നു റിലീസ് എങ്കിലും അതിനും മുൻപ് 2023 ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത് അവാർഡ് നേടിയ സിനിമയാണ് കിൽ. ബോളിവുഡ് അതിന്റെ പതിവ് ചേരുവകളിൽ നിന്നും വേറിട്ട്‌ ചലിക്കുന്നത് ചുരുക്കമാണ്, പക്ഷെ അപ്പോഴൊക്കെ പ്രേക്ഷകന് ലഭിച്ചിട്ടുള്ളത് മികച്ച തിയറ്റർ എക്സ്പീരിയൻസ് തരുന്ന സിനിമകളുമാണ്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ വയലൻസ് നിറഞ്ഞ സിനിമയല്ല കിൽ, കർണാടകയിലെ ദണ്ഡുപാളയ കൊള്ളക്കാരെപറ്റി പറഞ്ഞ ദണ്ഡുപാളയ സിനിമകൾ ഏറ്റവും കൂടുതൽ ഡിസ്റ്റർബിഗ് സീനുകൾ ഉള്ള സിനിമകളിൽ ഇടം പിടിച്ചതാണ്. പക്ഷെ ഇതുവരെ ഇറങ്ങിയതിൽ വച്ച് അങ്ങേയറ്റം വയലൻസും സ്റ്റൈലിഷ് ആക്ഷനും നിറഞ്ഞ ആദ്യ ഇന്ത്യൻ സിനിമ തന്നെയാണ് കിൽ, ജോൺ വിക്ക് എന്ന എക്കാലത്തെയും മികച്ച ആക്ഷൻ സിനിമകളുടെ നിർമാതാക്കൾ കില്ലിന്റെ റീമേക് റൈറ്റ്സ് വാങ്ങി എന്നത് തന്നെ അതിന് തെളിവാണ്.
നിഖിൽ നാഗേഷ് ഭട്ട് സംവിധാനം ചെയ്ത കിൽ ബോളിവുഡ്ലേ പ്രമുഖ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസ് ആണ് നിർമാണം. ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന അപൂർവ്വ എന്ന സർവൈവൽ ത്രില്ലറും, ദി ഗോൺ ഗെയിം എന്ന സൈക്കോളജിക്കൽ ത്രില്ലറും നിഖിൽ ഭട്ടിന്റെ മികച്ച രണ്ട് വർക്കുകൾ ആണ്. പ്രധാന കഥാപത്രങ്ങളേ എല്ലാം പുതുമുഖങ്ങൾ അവതരിപ്പിച്ചിരിക്കുന്ന സിനിമയിൽ സീരിയൽ നടനായ ലക്ഷ്യയാണ് നായകനായി വന്നിരിക്കുന്നത്. ഡാൻസറും, റിയാലിറ്റി ഷോ താരവുമായ രാഘവ് ജുയാൽ പ്രതിനായകനായും വേഷമിട്ട സിനിമയിൽ ആശിഷ് വിദ്യാർത്ഥി,ഹർഷ് ഛായ പോലെയുള്ള പരിചിത മുഖങ്ങളുമുണ്ട്.

റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് ഓവർ നൈറ്റ് പോകുന്ന ഒരു സൂപ്പർ എക്സ്പ്രസ്സ്‌ ട്രെയിനിൽ യാത്ര പോകുന്ന NSG കമാന്റോകളും സുഹൃത്തുക്കളുമായ അമൃത്, വിരേഷ് എന്നിവരും, അതേ ട്രെയിയിനിൽ അമൃതിന്റെ കാമുകിയും വീട്ടുകാരും, മറ്റ് ബന്ധു ജനങ്ങളും എല്ലാം ചേർന്ന് യാത്ര ആരംഭിക്കുന്നു. ഇതേ ട്രെയിനിൽ 40 ഓളം വരുന്ന കൊള്ളക്കാരുടെ സംഘം കൊള്ള നടത്താനും കയറുന്നു. അവിടുന്നങ്ങോട്ട് ആ തീവണ്ടി പലർക്കും മരണ വണ്ടി ആകുകയാണ്. കണ്ടറിയേണ്ടുന്ന ഒന്നായി മാറുകയാണ് മുന്നോട്ടുള്ള സിനിമ (കുട്ടികളും, ഹൃദരോഗം ഉള്ളവരും, ഗർഭിണികളും ഒഴിച്ചുള്ളവർക്ക് ).

പ്രണയവും, ആക്ഷനും ഇമോഷനും എല്ലാം ചേർന്ന് സ്ലോ പേസിൽ പോകുന്ന സിനിമ ഇടവേളയോട് ചേർന്ന സീൻ കൂടിയാകുമ്പോൾ നായകൻ വില്ലനെ കൊന്നില്ലെങ്കിൽ പ്രേക്ഷകൻ കയറി കൊല്ലും എന്നൊരു അവസ്ഥയിലേക്ക് ആക്കുന്നുണ്ട് പ്രേക്ഷകനെ.

ഇടവേളക്ക് ശേഷം സിനിമ വേഗത എടുത്ത് അക്ഷരാർത്ഥത്തിൽ ഒരു സീറ്റ് എഡ്ജ് ത്രില്ലർ എന്ന രീതിയിലേക്ക് മാറുന്നു. പിന്നീടങ്ങോട്ടുള്ള സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നത് ഒരു നെവർ ബിഫോർ ത്രില്ലിംഗ് അനുഭവം തന്നെയാണ്. ചില രംഗങ്ങൾ ഉണ്ടാക്കുന്ന ആവേശം അനുഭവിച്ചറിയുക തന്നെ വേണം.
ഒരു ദയാ ദാക്ഷണ്യവും ഇല്ലാത്ത, രക്തചൊരിച്ചിലുകൾ ഉള്ള ഒരു പ്രതികാര കഥ തിയറ്ററിൽ തന്നെ അനുഭവിച്ചറിയാൻ ചങ്കുറപ്പുണ്ടെങ്കിൽ മാത്രം ടിക്കറ്റെടുക്കാം കില്ലിന്. അല്ലെങ്കിൽ ഹോട്സ്റ്റാറിൽ OTT റിലീസ് വരുന്നത് വരെ കാത്തിരിക്കുക.

പ്രണയവും പ്രതികാരവുമെല്ലാം നിറഞ്ഞ കഥയെ ചടുലവും വ്യത്യസ്തവുമായ ആക്ഷനുമെല്ലാം തീർത്തും എൻഗേജിംഗ് ആയി രണ്ട് മണിക്കൂറിൽ താഴെ സമയത്തിൽ അവതരിപ്പിച്ച സിനിമയ്ക്കു റേറ്റിംഗ് 3.5/5
ആണ് കൊടുക്കാൻ താല്പര്യപ്പെടുന്നത്.

✍️𝔹𝕀ℙ𝕀ℕ 𝔼𝕃𝕀𝔸𝕊 𝕋ℍ𝔸𝕄ℙ𝕐

കൽക്കി 2898 AD, (2024 മൾട്ടി ലാംഗ്വേജ് ) Dystopian/sc-fi      നാഗ് അശ്വിൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത കൽക്കി ഒ...
02/07/2024

കൽക്കി 2898 AD, (2024 മൾട്ടി ലാംഗ്വേജ് ) Dystopian/sc-fi

നാഗ് അശ്വിൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത കൽക്കി ഒറ്റവാക്കിൽ പറഞ്ഞാൽ 3Dയിൽ തിയറ്ററിൽ തന്നെ കണ്ടറിയേണ്ട ഒരു ദൃശ്യ വിസ്മയമാണ്.

നന്മയും തിന്മയും, ധർമ്മവും ആധർമ്മവും തമ്മിലുള്ള യുദ്ധങ്ങളും അതിന്റെ ജയ പരാജയങ്ങളും നിറഞ്ഞ കഥകൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇതിഹാസങ്ങൾ എല്ലാം.
BC 3000 ആണ്ടിൽ നടന്നതെന്ന് കരുതപ്പെടുന്ന മഹാ ഭാരത കഥയെ 2898AD യിൽ ഡിസ്റ്റോപ്പിയൻ ലോകത്ത് നടക്കാൻ പോകുന്ന കഥയുമായി മികച്ച രീതിയിൽ ബ്ലെൻഡ് ചെയ്തിരിക്കുന്ന ചിത്രം.

⚠️സ്പോയ്‌ലർ അലർട്ട് ⚠️

മഹാഭാരത യുദ്ധത്തിലെ അവസാന നാളുകളിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. പാണ്ഡവ കുലത്തെ നശിപ്പിക്കാൻ വേണ്ടി അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ ഗർഭസ്ഥ ശിശുവിന് നേരെ ദിവ്യാസ്ത്രം തൊടുക്കുന്ന അശ്വത്ഥാമാവിനെ ശ്രീകൃഷ്ണൻ മരണം ഭിക്ഷയായി യാചിക്കാൻ ഇടവരട്ടെ എന്ന് ശപിക്കുകയാണ്, ദൈവം ഇനിയും ഭൂമിയിൽ അവതരിക്കുമ്പോൾ അതിന്റെ രക്ഷകനായി അശ്വത്ഥാമാവ് മാറിയാൽ മാത്രമാണ് അയാൾക്ക്‌ ശാപമോക്ഷം. ശിരസ്സിലെ ചൂഡാമണിയും നഷ്ടമാക്കി ഏറ്റു വാങ്ങിയ ശാപവുമായി മോക്ഷത്തിനായി സഹസ്രാബ്ദങ്ങൾ മരണമില്ലാത്ത കാത്തിരിക്കുന്ന അശ്വത്ഥാമാവ്....!

ആറായിരം വർഷങ്ങൾ കടന്ന് പോയിരിക്കുന്നു, 2898 AD, ഭൂമിയിലേ എല്ലാ നഗരങ്ങളും, നാഗരികതയും, മാനവികതയും തീർത്തും ഇല്ലാതായിക്കൊണ്ട് ഇരിക്കുന്നു. ഒരു തുള്ളി ജലം പോലുമില്ലാതെ ഗംഗ വറ്റി വരണ്ടിരിക്കുന്നു, ഭൂമിയിൽ ഇനി ശേഷിക്കുന്നത് ആദ്യത്തെയും അവസാനത്തെയുമായ നഗരമായ കാശി, അതിസമ്പന്നരും ലോകത്തെ നിയന്ത്രിക്കുന്നവരുമായ ജനങ്ങൾ പാർക്കുന്ന കോംപ്ലക്സ്, അവിടേക്ക് ഊഴം കാത്തു പോയിന്റുകൾ എണ്ണിക്കൂട്ടി കാത്തിരിക്കുന്ന ഒരു വിഭാഗം പിന്നെ ഭൂമിയിൽ മാനവികത നില നിർത്താനും തിന്മയെ നേരിടാൻ വേണ്ടി വരുന്ന അവതാര ജന്മത്തിന് സൗകര്യമൊരുക്കാനും, രക്ഷക്കും വേണ്ടി പോരാടുന്ന, യോദ്ധാക്കളുടെ വിശുദ്ധ പാത എന്നർത്ഥം വരുന്ന ഷമ്പാല നിവാസികളും ആണ്.

സഹസ്രാബ്ദങ്ങൾ കഴിയുമ്പോൾ ഉണ്ടാകുന്ന വിശുദ്ധ പിറവിക്ക് സൂചനകൾ ലഭ്യമായിരിക്കുന്നു. ആ ദിവ്യ ഗർഭം പേറുന്ന സ്ത്രീയേ സംരക്ഷിക്കാൻ വേണ്ടി ഇറങ്ങുന്ന ഷമ്പാള നിവാസികളും, ആ ഉദരത്തിൽ നിന്നും സിറം എടുത്ത് യൗവ്വനം വീണ്ടെടുക്കാൻ കാത്തിരിക്കുന്ന കോംപ്ലെക്സിന്റെ ഇപ്പോഴത്തെ സർവ്വാധിപൻ സുപ്രീം യാസിൻ....! ഇതെല്ലാം കൂടി ചേർന്ന് പ്രേക്ഷകന് കൊടുക്കുന്ന വിസ്മയ കാഴ്ചയാണ് കൽക്കി.

സിനിമയുടെ യഥാർത്ഥ കഥയിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ആദ്യപകുതി നന്നായി ലാഗ് ഉണ്ടാക്കുന്നുണ്ട്, കൂടെ പ്രഭാസിന്റെ കോമഡി കൂടി ആകുമ്പോൾ അത് അതിന്റെ പാരമ്യതയിൽ എത്തുന്നുണ്ട്. പക്ഷെ ഇടവേളയോട് അടുക്കുമ്പോൾ വീണ്ടും സിനിമ പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കുകയും അതിനു ശേഷം അത്യുഗ്രനായൊരു രണ്ടാം പകുതിയും ക്ലൈമാക്സിനോട് അടുക്കുന്ന 45 മിനിറ്റ് ആക്ഷനും ട്വിസ്റ്റും എല്ലാം ചേർത്ത് മാക്സിമം അഡ്രിനാലിൻ റഷ് പമ്പ് ചെയ്യുന്നുണ്ട് പ്രേക്ഷകനിലേക്ക്.
ആദ്യ പകുതിയിൽ പ്രഭാസിന്റെ തോളിലേറി കിതച്ചു കൊണ്ട് പോകുന്ന സിനിമയ്ക്കു ജീവൻ ലഭിക്കുന്നത് അമിതാഭ് ബച്ചന്റെ അശ്വത്ഥാമാവിലൂടെയാണ്, തനിക്കൊപ്പം സ്ക്രീൻ പങ്കിടുന്നവരെയെല്ലാം പ്രകടനം കൊണ്ടും സ്ക്രീൻ പ്രസൻസ് കൊണ്ടും ഒരുപാട് പിന്നിലാക്കി അജ്ജയ്യനെന്നു തോന്നിപ്പിക്കുന്ന പ്രകടനം.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ചിലവറിയ സിനിമ താര സമ്പന്നവുമാണ്. അമിതാഭ് ബച്ചൻ, കമൽ ഹസ്സൻ, ശാശ്വത ചാറ്റർജി, പ്രഭാസ്, പശുപതി, ദുൽക്കർ, വിജയ് ദേവര് കൊണ്ട, അനിൽ ജോർജ്, ശോഭന, ദീപിക പാദൂകോൺ, അന്ന ബെൻ ഇങ്ങനെ ഇന്ത്യൻ സിനിമയിലെ ഒട്ട് മിക്ക അഭിനേതാക്കളെയും ഒന്നിപ്പിച്ചിരിക്കുന്നു . കൂടാതെ രാജ മൗലിയും രാം ഗോപാൽ വർമ്മയും അത്ര പ്രാധാന്യമില്ലാത്ത റോളുകളിൽ വന്ന് പോകുന്നുമുണ്ട്.

ജോർജ് ഇസ്റ്റോയീക്കവിച്ച് എന്ന സെർബിയക്കാരനാണ് കൽക്കിയുടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്, സംഗീതം സന്തോഷ്‌ നാരയാൺന്റെയാണ്. മഗധീര, ഈഗ, ബാഹുബലി സീരീസ് എന്നീ വിസ്മയ സിനിമകളുടെ എഡിറ്റിംഗ് നിർവഹിച്ച കൊട്ടഗിരി വെങ്കിടേശ്വര റാവുവാണ് കൽക്കിയുടെയും എഡിറ്റിംഗ്.
പോരായ്മ തോന്നിയത് ചില ഇടങ്ങളിൽ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനിങ്ങ് അഥവാ കലാ സംവിധാനമാണ്, ഫ്യൂച്ചറിസ്റ്റിക് ആയുള്ള കഥയിലെ ചില കാര്യങ്ങൾ മികച്ച രീതിയിൽ ഡിസൈൻ ചെയ്തപ്പോഴും ആധുനിക കാലത്തെ വാഹനങ്ങളും, ആയുധങ്ങളുമൊക്കെ ചിലയിടത്ത് അവഗണിച്ച് വിടാമെന്ന മട്ടിലുള്ള ഒരു പോരായ്മ തോന്നിക്കുന്നുമുണ്ട്.

ആദ്യ ഭാഗം കണ്ട് കഴിയുമ്പോൾ നാഗ് അശ്വിൻ ഒന്ന് പ്രേക്ഷകനോട് ഉറപ്പിച്ച് പറയുന്നുണ്ട് കണ്ടത് വെറും സാബിൾ വെടിക്കെട്ട് അല്ലെങ്കിൽ കൽക്കി യൂണിവേഴ്‌സിനെ പറ്റിയുള്ള ഇൻട്രോ മാത്രമാണ് യഥാർത്ഥ സംഭവം ലോഡിങ്, Wait & See.

സാങ്കേതിക പരമായും, ക്വാളിറ്റി കൊണ്ടും ഒരു വിട്ട് വീഴ്ചയും ചെയ്യാത്ത ഒരു മികച്ച കലാശൃഷ്ടി അതിന്റെ എല്ലാ മേൻമയിലും ആസ്വദിക്കുന്ന ഒരു യഥാർത്ഥ സിനിമ സ്നേഹിയാണ് നിങ്ങളെങ്കിൽ ടിക്കറ്റെടുക്കാം കൽക്കിക്ക്. അല്ലാ എങ്കിൽ തിയറ്റർ എക്സ്പീരിയൻസിന്റെ 100ൽ ഒരംശം മാത്രം തരുന്ന OTT കാഴ്ച്ചക്ക് വേണ്ടി കാത്തിരിക്കാം.

റേറ്റിംഗ് 4/5

വാൽക്കഷണം : ഡിസ്റ്റോപ്പിയൻ- സയൻസ് ഫിക്ഷൻ എന്നൊരു ജോണർ ആണ് സിനിമ. സ്വേച്ഛാധിപത്യം, തിന്മയുടെ ജയവും, കഷ്ടപ്പാടുകളും, അനീതിയും ഒക്കെ നിറഞ്ഞ ഒരു സാങ്കൽപ്പിക കാലത്തെ കഥ പറയുന്ന രീതി ആണ് ഡിസ്റ്റോപ്പിയൻ എന്നത്.

✍️𝔹𝕀ℙ𝕀ℕ 𝔼𝕃𝕀𝔸𝕊 𝕋ℍ𝔸𝕄ℙ𝕐

മഹാരാജ, 2024 തമിൾ (സസ്പെൻസ്, ത്രില്ലർ )      നിതിലൻ സ്വാമിനാഥൻ,  കടുത്ത സിനിമാ പ്രേമികൾ അല്ലാത്തവർക്ക് അത്ര പരിചയം ഉള്ള ...
22/06/2024

മഹാരാജ, 2024 തമിൾ (സസ്പെൻസ്, ത്രില്ലർ )

നിതിലൻ സ്വാമിനാഥൻ, കടുത്ത സിനിമാ പ്രേമികൾ അല്ലാത്തവർക്ക് അത്ര പരിചയം ഉള്ള ഒരു പേരാവില്ല ഇത്. 2017ൽ ഇറങ്ങിയ "കുരങ്ങ് ബൊമ്മയ് " എന്ന ത്രില്ലർ സിനിമ കണ്ടവർ അയാളെ മറന്നിരിക്കാൻ സാധ്യത ഇല്ലാ. 7 വർഷത്തിന് ശേഷം അയാൾ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് മഹാരാജ. അതിശക്തമായ ഒരു തിരക്കഥയുടെ അടിത്തറയിൽ പണിഞ്ഞ അതിലും മികച്ച ദൃശ്യ ഭാഷ്യമാണ് ഈ സിനിമ. ഇത്രത്തോളം മനസ്സിനെ വേട്ടയാടിയ ഒരു ക്ലൈമാക്സ് അടുത്തിടെയെങ്ങും ഒരു സിനിമയിലും കണ്ടിട്ടുമില്ല. എല്ലാ ക്രൂരതകളും ചെയ്യുന്ന വില്ലനെ നിരാശയുടെയും കുറ്റബോധത്തിന്റെയും പടുകുഴിയിലേക്ക് തള്ളിയിടുമ്പോൾ ഉണ്ടാകുന്ന അയാളുടെ നിസ്സഹായവസ്ഥ കണ്ടിരിക്കുന്ന പ്രേക്ഷകനിലേക്കും ഒരു തരിപ്പോടെ പടരുന്ന അവസ്ഥ, ( അത് നിഥിലന്റെ ഒരു ശൈലി തന്നെയാണ് )
സിനിമ കണ്ടിറങ്ങുമ്പോഴും പ്രേക്ഷകനെ വിടാതെ പിന്തുടരുന്നുണ്ടത്.

മഹാരാജ എന്ന ടൈറ്റിൽ റോളിൽ തന്നെയാണ് വിജയ് സേതുപതി, അയാളുടെ അമ്പതാമത്തെ സിനിമയിൽ ഈ വേഷം അയാൾ തെരഞ്ഞെടുത്തതിലും അയാൾക്ക്‌ അങ്ങനെ ഒരു വേഷം സമ്മാനിച്ചതിൽ സംവിധായകനും എന്ത് രാഷ്ട്രീയം ആണ് ഉള്ളത് എന്നത് സിനിമ വെളിവാക്കുന്ന രഹസ്യം. ആര് എന്ത് ചെയ്താലും നമ്മുടെ നാവിൽ അല്ലെങ്കിൽ മനസ്സിൽ വരുന്നൊരു ചോദ്യമുണ്ട് അവൻ എന്നാ ചെരക്കാനാണ് എന്ന്, ഇവിടെ മഹാരാജ ഒരു ക്ഷവരക്കാരനാണ്......! അയാൾക്കെതിരെ വന്നവരെ അയാൾ വെറുതെ വിടുമോ...?

ഒരു മകളുള്ള വിഭാര്യനായ കുടുംബസ്ഥനാണ് മഹാരാജ. മകളും, അയാളുടെ ജോലിസ്ഥലവും അതിനോടൊപ്പം പ്രാധാന്യത്തോടെ അല്ലെങ്കിൽ അതിലേറെ പ്രാധാന്യമോടെ അയാൾ കാണുന്ന ഒന്ന് കൂടെയുണ്ട് അയാളുടെ ജീവിതത്തിൽ.....! ലക്ഷ്മി എന്ന് ആയാളും മകളും വിളിക്കുന്ന ഒരു ചവറ്റു കുട്ടാ. ഒരിക്കൽ ഒരു നാൾ ആ ചവറ്റു കുട്ട കാണാൻ ഇല്ലാ എന്നുള്ള പരാതി കൊടുക്കാൻ അയാൾ പോലിസ് സ്റ്റേഷനിലേക്ക് എത്തിയത് എന്തിനാണ്, അല്ലെങ്കിൽ ആ ചവറ്റു കുട്ടയ്ക്ക് അയാളുടെയും മകളുടെയും ജീവിതത്തിൽ ഉള്ള പ്രാധാന്യമെന്താണ്.....? അതാണ്‌ ഈ സിനിമ.....! 100% must watch in theatre.

നോൺ ലീനിയർ ആഖ്യാനമാണ് ഈ സിനിമ. സാധാരണ നോൺ ലീനിയർ സിനിമകളിൽ ഉള്ള ഒന്നാണ് സിനിമ കാണുന്ന പ്രേക്ഷകൻ കഥയുടെ ഏതെങ്കിലും ഘട്ടത്തിൽ ആ കഥയിലേക്ക് കണക്ട് ആക്കുന്നത്, എന്നാൽ മഹാരാജ ഇന്ത്യയിൽ ഇത് വരെ വന്നതിൽ ഏറ്റവും മികച്ച നോൺ ലീനിയർ ആഖ്യാനമുള്ള സിനിമയാണ്, കണ്ട് തുടങ്ങുന്ന പ്രേക്ഷകനെ ഉടനീളം ഒരിടത്തും വിട്ടു കളയാതെ ക്‌ളൈമാക്സ് എത്തുമ്പോൾ കൂടുതൽ വൈകാരികതയോടെ പ്രേക്ഷക മനസ്സിനെ കലുക്ഷിതമാക്കുന്ന ഒരു സിനിമ.

നിഥിലന്റെ കഥക്കും തിരക്കഥക്കുമൊപ്പം റാം മുരളി കൂടി ചേർന്ന് സംഭാഷണം നിർവ്വഹിച്ചിരിക്കുന്നു, മഹാരാജയുടെ എഡിറ്റിംഗ് ലോകേഷ് കനക രാജിന്റെ പ്രിയപ്പെട്ട എഡിറ്റർ ഫിലോമിൻ രാജിന്റെയാണ്. സിനിമയുടെ സംഗീതം അജ്നേഷ് ലോകാന്ത് ആണ്.
വിജയ് സേതുപതി, അനുരാഗ് കശ്യപ്, നട്രാജൻ സുബ്രഹ്മണ്യൻ, മംമത മോഹൻദാസ്, ഭാരതി രാജ, അഭിരാമി ഇങ്ങനെ മികച്ചതിൽ മികച്ചത് ഉള്ള സിനിമയിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ പോലും ഇതയാളുടെ സിനിമ മാത്രമാണ്, നിഖിലൻ സ്വാമിനാഥൻ എന്ന സംവിധായകന്റെ സിനിമ. സമകാലിനർ ആയ പലരും ഇൻഡസ്ട്രിയിൽ ഏറ്റവും ഉന്നതിയിലെത്തി നിൽക്കുമ്പോഴും ക്വാളിറ്റിക്കു വേണ്ടി വിട്ട് വീഴ്ച ചെയ്യാത്ത അയാളുടെ സിനിമ. തിയറ്ററിൽ തന്നെ കണ്ടറിയേണ്ടുന്ന ഒന്ന്, അതാണ്‌ മഹാരാജാ.

റേറ്റിംഗ് 4/5

✍️ Bipin Elias Thampy

NB:
1, നോൺ ലീനിയർ : വരികൾ ഒപ്പിക്കാതെ അല്ലെങ്കിൽ നേർ രേഖയിൽ സഞ്ചരിക്കാതെ പോയി , അവസാനം പൊട്ടി കിടക്കുന്ന മുത്തു മാല കോർത്തെടുക്കുന്ന ലഘവത്തോടെ അതിനെ ഒന്നിനോട് ഒന്ന് ചേർത്ത് പ്രേക്ഷകന് മുന്നിലെത്തിക്കുന്ന കഥാഖ്യാനം.
2, കുരങ്ങു ബൊമ്മയ് സിനിമയുടെ റിവ്യൂ ലിങ്ക് കമന്റിൽ കൊടുക്കുന്നു.

ഭ്രമയുഗം, 2024 മലയാളം ( ഹൊറർ ത്രില്ലർ )    അർജുൻ അശോകനെ നായകനും മമ്മൂട്ടിയെ പ്രതിനായകനും ആക്കി രാഹുൽ സധാശിവൻ സംവിധാനം ചെ...
26/02/2024

ഭ്രമയുഗം, 2024 മലയാളം ( ഹൊറർ ത്രില്ലർ )

അർജുൻ അശോകനെ നായകനും മമ്മൂട്ടിയെ പ്രതിനായകനും ആക്കി രാഹുൽ സധാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ആണ് ഭ്രമയുഗം.

പറങ്കികൾ അടിമയാക്കാൻ കൊണ്ട് പോയിടത്തു നിന്നും രക്ഷപെട്ടോടി വനത്തിലൂടെ വിശന്നും ദാഹിച്ചും അലഞ്ഞു തിരിയുന്ന പാണൻ ( അർജുൻ അശോകൻ ) ചെന്ന് കയറുന്നത് കൊടുമൺ പോറ്റിയുടെ ( മമ്മൂട്ടി ) മനയിലേക്കാണ് പോറ്റിയോടൊപ്പം അയാളുടെ പാചകക്കാരനും ( സിദ്ധാർഥ് ഭരതൻ) , അവിടെ പാണനെ പോറ്റി അതിഥിയായി സ്വീകരിക്കുന്നു. പക്ഷെ പാണൻ അറിയുന്നില്ല അത് അയാൾക്ക്‌ എന്നെന്നേക്കുമായുള്ള ഒരു തടവറയാകുമെന്ന്. പിന്നീടങ്ങോട്ടുള്ള പോറ്റിയുടെ നിഗൂഢതകളും, അതിലേറെ നിഗൂഢതകൾ ഉള്ള പാചകക്കാരന്റെയുമൊപ്പമാണ് പാണന്റെ ജീവിതവും. പാണനെ മനക്കലേക്കു സ്വാഗതം ചെയ്യുന്ന ആ നിമിഷം മുതൽ പ്രേക്ഷകനും ആ മനക്കുള്ളിൽ അകപ്പെട്ടു പോകുന്ന അവസ്ഥ....! അത് കണ്ടും അനുഭവിച്ചും അറിയേണ്ട ഒന്നാകുന്നു. പതിവ് ഹൊറർ സിനിമകളുടെ വാർപ്പ് മാതൃകകളിൽ നിന്നും വിഭിന്നമാണ് ഭ്രമയുഗം, യക്ഷിയുടെ വേഷത്തിൽ തുടങ്ങി ഭയപ്പെടുത്തുന്ന രംഗങ്ങൾ പോലും വ്യത്യസ്തം. അത് കൊണ്ട് തന്നെ മുൻപ് വന്നിട്ടുള്ള ഒരു ഹൊറർ ചിത്രവുമായും ഭ്രമയുഗത്തിന് ഒരു താരതമ്യത്തിനും സ്ഥാനമില്ല.

ആദ്യാവസാനം ബ്ലാക്ക് & വൈറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിനുള്ള നിറങ്ങളുടെ പരിമിതി ഒരിക്കലും പ്രേക്ഷകന്റെ ആസ്വാദനത്തിന് ഒരു പരിധിയും നിശ്ചയിക്കുന്നില്ല. വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ ഉള്ള സിനിമയിൽ മമ്മൂട്ടിയുടെ നിറഞ്ഞു നിൽക്കുന്ന പ്രകടനം മാറ്റി നിർത്തിയാൽ സിനിമയുടെ ആത്മാവ് സിദ്ധാർഥ് ഭരതൻ അവതരിപ്പിച്ച വെപ്പ്കാരൻ ആണ്. അർജുൻ അശോകനും മികച്ച പ്രകടനം തന്നെയെങ്കിലും സിദ്ധാർഥ് ഒരു പടികൂടി മുന്നിൽ നിൽക്കുന്നു.

രാഹുൽ സധാശിവന്റെ തിരക്കഥക്ക് TD രാമകൃഷ്ണൻ സംഭാഷണം തയ്യാറാക്കിയിരിക്കുന്നു. പ്രേക്ഷകനിലേക്ക് ഭയത്തെ ഇൻജെക്ട് ചെയ്യുന്നതിൽ കലാസംവിധായകൻ ജ്യോതിഷ് ശങ്കർ വഹിച്ച പങ്കിന് 100ൽ 100ആണ് മാർക്ക്. ഷെഹ്നാദ് ജലാൽ ആണ് ഈ ബ്ലാക് & വൈറ്റ് മാസ്റ്റർ പീസിന്റെ ഛായഗ്രഹണം. സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവിയറും തന്റെ ഭാഗം മികച്ചതാക്കി.മനയുടെ അകത്തളങ്ങളിലെ നിശബ്ദതയും, നിർത്തതേയുള്ള മഴയും,പോറ്റിയുടെ മെതിയടി ശബ്ദവും ഒക്കെ പ്രേക്ഷകനിലേക്ക് ഭയത്തെ ഗ്രസിപ്പിക്കുന്നുണ്ട്. പോസ്റ്റ്‌ ക്രെഡിറ്റ്‌ സീനിലെ BGM ഒക്കെ സിനിമ അവസാനിച്ച ശേഷവും പ്രേക്ഷകനെ വേട്ടയാടുന്നുണ്ട് പശ്ചാത്തലത്തിൽ ഉള്ള മമ്മൂട്ടിയുടെ ശബ്ദവും.....

ഈ സിനിമ തിയറ്ററിൽ തന്നെ ആസ്വദിക്കുക എന്നതാണ് ഒരു യഥാർത്ഥ സിനിമ പ്രേമിക്ക് ഈ സിനിമയെ ആസ്വദിക്കാനുള്ള ഒരേയൊരു വഴി, കാഴ്ച്ച സ്വീകരണ മുറിയിലെ ബഹളങ്ങൾക്കും വെളിച്ചങ്ങൾക്കും കൈയിലെ 7ഇഞ്ച് സ്ക്രീനിലേക്കും മാറിയാൽ നിങ്ങൾക്ക് ലഭിക്കുന്നത് തിയറ്റർ എക്സ്പീരിയൻസിന്റെ 100ൽ ഒരംശം മാത്രമായിരിക്കും.

റേറ്റിംഗ് 4/5
✍️𝔹𝕀ℙ𝕀ℕ 𝔼𝕃𝕀𝔸𝕊 𝕋ℍ𝔸𝕄ℙ𝕐

NB:ക്ളോസ്ട്രോ ഫോബിയ ( ഇടുങ്ങിയ ഇടങ്ങളോടുള്ള ഭയം) പോലെയുള്ള അവസ്ഥയുള്ളവർ ഈ സിനിമ കാണാതെ ഇരിക്കുന്നതാകും നല്ലത്, പ്രത്യേകിച്ചും ക്‌ളൈമാക്സ് രംഗങ്ങൾ ഒക്കെ നല്ല രീതിയിൽ പ്രേക്ഷകനിലേക്കും ഭയം ഗ്രസിപ്പിക്കുന്ന രീതിയിലോരുക്കാൻ സംവിധായകനായിട്ടുണ്ട്.

മലൈക്കോട്ടൈ വാലിബൻ 2024 മലയാളം ( ഫാന്റസി / ഡ്രാമ )        മോഹൻലാൽ നായകനായി വന്ന ഒരു 100%  ലിജോ ജോസ് പല്ലിശ്ശേരി സിനിമയാണ...
26/01/2024

മലൈക്കോട്ടൈ വാലിബൻ 2024 മലയാളം ( ഫാന്റസി / ഡ്രാമ )

മോഹൻലാൽ നായകനായി വന്ന ഒരു 100% ലിജോ ജോസ് പല്ലിശ്ശേരി സിനിമയാണ് വാലിബൻ. നാടോടി കഥകളിലൂടെയും അമർചിത്രകഥകളിലൂടെയും ഞാനൊക്കെയും കുട്ടിക്കാലത്തു പരിചയപ്പെട്ട പല ആഖ്യാന രീതികളോടും താരതമ്യപ്പെടുത്താവുന്ന ഒരു ഫാന്റസി സിനിമ. ലിജോയുടെ കഥക്ക് പി. എസ് റഫീഖ് തിരക്കഥ ഒരുക്കിയിരിക്കുന്നു വാലിബന്. ഹരീഷ് പേരടി,മനോജ്‌ മോസസ്,ഡാനിഷ് സേട്ട്, ശാന്ത ധനൻജയൻ, സോനാലി കുൽകർണി,കഥ നന്ദി, മണികണ്ഠൻ ആചാരി, ഹരി പ്രശാന്ത്,രാജേഷ് പിള്ള തുടങ്ങി നല്ല താരാ ബലവും വാലിബനിൽ ഉണ്ട്.

എല്ലാത്തരം പ്രേക്ഷകർക്കും സംതൃപ്തി കൊടുക്കുന്ന സിനിമകൾ ഒരിക്കലും അങ്ങനെ ഉണ്ടാകാറില്ല, വാലിബനും അങ്ങനെ തന്നെയാണ് പക്ഷെ തിയറ്റർ കാഴ്ചകൾക്ക് മാത്രം നൽകാനാവുന്ന അവാച്യമായ അനുഭൂതി നൽകുന്ന എണ്ണം പറഞ്ഞ സിനിമകൾ ഉണ്ട് അവിടെ മുൻപന്തിയിലാണ് വാലിബന് സ്ഥാനം. മധു നീലഖണ്ഡന്റെ ഏറ്റവും മികച്ച ഫ്രെയിമുകളും പ്രശാന്ത് പിള്ളയുടെ സംഗീതവും ദീപുവിന്റെ കട്ടുകളും ചേർന്ന് ലിജോ ഒരുക്കുന്ന ആ ഒരു മായിക ലോകത്തേക്ക് പ്രേക്ഷകനെ കൊണ്ട് പോകുന്നുണ്ട്.

വാലിബന്റെയും അയാളുടെ ലോകത്തേക്കും പ്രേക്ഷകനെ കൂട്ടി കൊണ്ട് പോകുന്നതിലേക്കുള്ള കഥപറച്ചിലിൽ ആദ്യപകുതി നന്നായി ലാഗ് ഉണ്ടാക്കുന്നുണ്ട്, പലയിടത്തെയും ഡയലോഗ്കൾ നാടക ഡയലോഗ്കൾ പോലെയുള്ള പ്രതീതി ഉണ്ടാക്കുന്നുമുണ്ട് ( ഒരു പക്ഷെ കഥ അതാവശ്യപ്പെടുന്നുണ്ടാകാം)
രണ്ടാം പകുതിയിൽ അൽപം കൂടി വേഗത കണ്ടെത്തുന്നുണ്ടെങ്കിലും സിനിമയുടെ ദൈർഘ്യം ആസ്വാധനത്തിൽ കല്ല് കടി ആകുന്നുണ്ട്.

പച്ചപ്പ്‌ എന്നത് അപൂർവമായ ഒരു ഊഷര ഭൂമികയാണ് വലിബന്റെ കഥാ പശ്ചാത്തലം. സ്ഥല നാമങ്ങളും അതുപോലെ കൗതുകം ഉണ്ടാക്കുന്നതാണ്. ഒരു കാളവണ്ടിയിൽ തന്റെ ആശാന്റെയും, സഹായിയുടെയും ഒപ്പം നാടായ നാടുകളിൽ എല്ലാം ചെന്ന് അവിടുത്തെ മല്ലന്മാരെ വെല്ലുവിളിച്ചു മല്ല് നടത്തി തോൽപ്പിച്ച് പുതിയ നാടുകളായ അടിവാരത്തൂർ, മാൻ കൊമ്പൊടിഞ്ഞൂര്, നൂറാനതലയൂര്, മങ്ങാട്ടൂര്, എല്ലായിടത്തും ചുറ്റി പോകുന്ന വാലിബൻ അങ്ങനെ പറങ്കികൾ കയ്യടക്കി വച്ചിരിക്കുന്ന അമ്പത്തൂർ കോട്ടയിലേക്കും എത്തുകയാണ്. അവിടെ വച്ച് വാലിബന് പലതും നഷ്ടപ്പെടുന്നു. അവിടെ അയാൾക്ക് നേരിടേണ്ടി വന്നത് അയാൾ പരാജയപ്പെടുത്തിയവന്റെ പകയും , പ്രണയം നിഷേധിച്ചവളുടെ ചതിയും, കുടില തന്ത്രവും, വളർത്തഛന്റെ ശത്രുതയും ആയിരുന്നു. വാലിബന്റെ യഥാർത്ഥ ചരിത്രവും കൂടുതൽ ഫാന്റസി നിറഞ്ഞതുമായ ലോകത്തിലേക്കു കടക്കാനുമായി നമുക്ക് രണ്ടാം ഭാഗം വരെയും കാത്തിരുന്നേ മതിയാകു. കാരണം കണ്ടതെല്ലാം പൊയ് ഇനി കാണപോകത് നിജം.

100% ഫാന്റസിയുടെ രീതിയിൽ കഥ പറയുന്ന മികച്ച സാങ്കേതികതയുടെ പിൻബലമുള്ള ഒരു മലയാള സിനിമ കാണാൻ തയ്യാറെങ്കിൽ മാത്രം ടിക്കറ്റെടുക്കാം വാലിബന്.

റേറ്റിംഗ് 3/5
✍️ബിപിൻ ഏലിയാസ് തമ്പി.

കാതൽ, ദി കോർ 2023 മലയാളം ( ഫാമിലി ഡ്രാമ )      ജിയോ ബേബിയുടേ സംവിധാനത്തിൽ മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായി...
28/11/2023

കാതൽ, ദി കോർ 2023 മലയാളം ( ഫാമിലി ഡ്രാമ )

ജിയോ ബേബിയുടേ സംവിധാനത്തിൽ മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായി വന്ന സിനിമയാണ് കാതൽ. ആദർശ് സുകുമാരൻ,പോൾസൺ സ്‌കറിയാ എന്നിവർ തിരക്കഥ നിർവഹിച്ചിരിക്കുന്നു കാതലിന്.

ഏതൊരു വസ്തുവിന്റെയും ഉള്ളിലെ കാഠിന്യമേറിയ ഉൾ ഭാഗത്തെയാണ് കാതൽ എന്ന് മലയാളത്തിൽ പറയുക, പ്രണയം എന്നാണ് കാതൽ എന്ന തമിഴ് വാക്കിന്റെ അർത്ഥം, രണ്ട് അർത്ഥത്തിലും സിനിമ പേരിനോട് 100% നീതി പുലർത്തുന്നുണ്ട്.

പങ്കാളിയുടെ താല്പര്യങ്ങളുടെയും, സ്വാതന്ത്ര്യത്തിന്റെയും കാതൽ കണ്ടെത്തി അതിനോട് പൊരുത്തപ്പെടുകയും അവരുടെ ഇഷ്ടങ്ങളോടൊത്തു ജീവിക്കാൻ അവരെ സ്വതന്ത്രമായി ജീവിക്കാൻ വിടുകയും ചെയ്യുന്നിടത്തു സിനിമ പൂർത്തിയാകുകയും ചെയ്യുന്നു.

പലപ്പോഴും ആലോചിക്കാറുണ്ട് മലയാള സിനിമയിൽ നിന്നും എന്ത് കൊണ്ട് പാൻ ഇന്ത്യൻ സിനിമകൾ ഇറങ്ങുന്നില്ല എന്ന് പക്ഷെ കാതൽ കാണുമ്പോൾ നമുക്ക് മനസ്സിലാകുന്നത് മലയാള സിനിമ സംവദിക്കുന്നത് പാൻ വേൾഡിനോടാണ് എന്ന്.

സിനിമയുടെ ഛായഗ്രഹണം സാലു കെ തോമസ് സംഗീതം മാത്യുസ് പുളിക്കൻ, ഫ്രാൻസിസ് ലൂയിസിന്റെ എഡിറ്റിങ്, മമൂട്ടിയെയും ജ്യോതികയേയും മാറ്റി നിർത്തിയാൽ പോലും മുഴുവൻ സിനിമയും തങ്ങളുടെ പേരിൽ ആക്കാൻ പറ്റുന്ന അഭിനേതാക്കളും ഇങ്ങനെ സിനിമയുടെ അകത്തും പിന്നണിയിലും മികച്ചൊരു ടീമിനെ അണിനിരത്താൻ ജിയോ ബേബിക്ക് സാധിച്ചിട്ടുണ്ട്.

കൂടുതൽ എന്ത് പറഞ്ഞാലും സ്പോയ്‌ലർ ആകുന്ന സിനിമയാണ് കാതൽ. തിയറ്ററിന്റെ ഇരുട്ടിൽ, ആ നിശബ്ദതയിൽ കണ്ടാൽ കാതൽ നിങ്ങളെ കരയിപ്പിക്കും ചിന്തിപ്പിക്കും കണ്ടിറങ്ങിയ ശേഷവും ഉള്ളിൽ എന്തോ കൊളുത്തി വലിക്കുന്ന അനുഭവം ഉണ്ടാക്കും.

റേറ്റിംഗ് 4/5
✍️ ബിപിൻ എലിയാസ് തമ്പി.

ടൈഗർ 3,  2023 ഹിന്ദി ( സ്‌പൈ യൂണിവേഴ്സ് / ആക്ഷൻ /ത്രില്ലർ)        ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹൈ എന്നീ സിനിമകളുടെ 3 ആം ഭാഗവ...
18/11/2023

ടൈഗർ 3, 2023 ഹിന്ദി ( സ്‌പൈ യൂണിവേഴ്സ് / ആക്ഷൻ /ത്രില്ലർ)

ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹൈ എന്നീ സിനിമകളുടെ 3 ആം ഭാഗവും, സ്‌പൈ യൂണിവേഴ്സിലെ രണ്ടാമത്തെ സിനിമയും ആണ് ടൈഗർ 3.
വാർ, പത്താൻ, വാർ 2 എന്നീ സിനിമകൾ ഈ ഫ്രാൻഞ്ചയിസിയുടേതായി വന്നതും വരാൻ ഇരിക്കുന്നതുമായ ലിസ്റ്റിൽ ഉണ്ടെങ്കിലും ഇവരെക്കാൾ എല്ലാം മുന്നേ സിനിമാസ്വാദകരുടെ മുന്നിലേക്ക്‌ വന്ന ടൈഗർ സീരീസിന് സിനിമാസ്വാദകരുടെ ഇടയിൽ ഒരു പ്രത്യേക ഇഷ്ടമുണ്ട്, കൂട്ടത്തിലെ കൊമ്പൻ എന്ന് തന്നെ വിളിക്കാം ടൈഗറിനെ.

ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹൈ, പത്താൻ, വാർ എന്നീ സിനിമകൾ നിർബന്ധമായും ഒന്ന് കണ്ടിരിക്കണം ടൈഗർ 3യിലേക്ക് പോകുന്നതിനു മുൻപ്. കാരണം സൽമാൻ,കത്രീന കൂടാതെ ഇതിൽ വന്ന് പോകുന്ന 5ൽ അധികം കഥാപാത്രങ്ങൾ മുൻഭാഗങ്ങളിൽ നിന്നും ഉണ്ട്. വാറിനും, പത്താനും തിരക്കഥ ഒരുക്കിയ ശ്രീധർ രാഘവ് തന്നെയാണ് ടൈഗറിനും തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമയുടെ കഥാ നിർമാതാവ് കൂടിയായ ആദിത്യ ചോപ്രയുടേതാണ്.

രാജ്യത്തിന്റെ സമാധാനത്തിന്റെയും അതിനെ കെടുത്താൻ വരുന്ന ശത്രുവിന്റെയും നടുവിൽ എത്ര ദൂരം ഉണ്ട്? ഒരേയൊരാളുടെ ദൂരം അതാണ്‌ ടൈഗർ....! വളരെ ചെറുതും എന്നാൽ മൊത്തം സിനിമയെയും എലിവേറ്റ് ചെയ്യാനും മാത്രം പവർഫുൾ ആയതുമായൊരു സ്റ്റേറ്റ്മെന്റ് ആണത്. പക്ഷെ ഇത്തവണ ടൈഗറിന്റെ മിഷൻ സ്വന്തം രാജ്യത്തിന്റെ സമാധാനം നില നിർത്താൻ വേണ്ടി മാത്രമല്ല നമ്മുടെ അയൽരാജ്യമായ പാകിസ്താന്റെ കൂടെ സമാധാനം നിലനിർത്താൻ വേണ്ടിയാണ്.

ഒരുപക്ഷെ സ്‌പൈ സീരിസിലെ ഇത് വരേ വന്നിട്ടുള്ളതിൽ കഥാപരമായി അത്ര മികച്ചതല്ലാത്തതും ആക്ഷൻ രംഗങ്ങൾക്കൊണ്ട് മികച്ചതുമായ ചിത്രം ആണ് ടൈഗർ 3, അവിടെ ലോജിക്കിന് സ്ഥാനം ഇല്ലാ. തുടക്കം മുതൽ ആക്ഷൻ മൂഡിൽ തന്നെയാണ് സിനിമ പോകുന്നത്, അതിനൊപ്പം തന്നെ ഇമോഷണൽ രംഗങ്ങളും എല്ലാം ഉൾപ്പെടുത്തി പോകുന്ന ആദ്യപകുതി അൽപം മികച്ച ഒരു ആക്ഷൻ, ചേസിങ് രംഗത്തോടെ സസ്പെൻസ് നില നിർത്തിയാണ് തീരുന്നത്. പതിഞ്ഞു തുടങ്ങുന്ന രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഉള്ള പത്താൻ (SRK) എൻട്രി ശരിക്കും തീയറ്റർ പൂരപ്പറമ്പ് ആക്കാൻ പോകുന്ന ഒന്നാണ് ടൈഗറും, പത്താനും ഒരുമിച്ചു സ്ക്രീൻ പങ്കിടുമ്പോൾ ഡയലോഗ് കൊണ്ടും ആക്ഷൻ കൊണ്ടും ആർക്കുമാർക്കും സ്പേസ് ഒട്ടും കുറയാതെ തന്നെ സംവിധായകൻ മനീഷ് ശർമ ശ്രദ്ധിച്ചിട്ടുണ്ട് . അവിടെ നിന്ന് ടോപ് ഗിയറിലേക്ക് ഷിഫ്റ്റ്‌ ചെയ്യുന്ന സിനിമ അവസാനം വരെയും ആ ഒരു താളം നില നിർത്തുന്നുണ്ട്.

സംവിധായകൻ മനീഷ് ശർമ്മയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം തന്നെയാണ് ടൈഗർ 3, മേക്കിങ്ങിന്റെ ക്വാളിറ്റി കൊണ്ടും, മികച്ച ആക്ഷൻ രംഗങ്ങളിലെ കൈയ്യടക്കം കൊണ്ടും
മുൻ ഭാഗങ്ങൾ സംവിധാനം ചെയ്ത കബീർഖാൻ, അലി അബ്ബാസ് സഫർ എന്നിവർക്കൊപ്പം തന്നെ നിൽക്കാനും ടൈഗർ സീരീസിന്റെ ലെഗസി നിലനിർത്താനും മനീഷിന് ആയിട്ടുണ്ട്‌. മനീഷിനെ അതിനു സഹായിച്ച അനയ് ഗോസ്വാമിയുടെ ക്യാമറക്കും, എഡിറ്റർ രമേശ്വർ ഭഗത്തിനും കൂടി അവകാശപ്പെട്ടതാണ് ആക്ഷൻ രംഗങ്ങളിലെ പെർഫെക്ഷൻ, പ്രത്യേകിച്ചും ടൗവൽ ഫൈറ്റ് ഒക്കെ എഡിറ്ററുടെ മാജിക് തന്നെയാണ്.
സുനിൽ റോഡ്രിഗോസ്, ഫ്രാൻസ് സ്പിൽഹോസ് എന്നിവരാണ് സിനിമയുടെ സ്റ്റണ്ട് ഡയറക്ടഴ്‌സ്.

മുൻ ഭാഗങ്ങളെ അപേക്ഷിച്ച് ടൈഗർ 3ക്ക് വേണ്ടി പ്രീതം ഒരുക്കിയ ഗാനങ്ങൾ മികച്ചതല്ല, എങ്കിലും തനുജ് ടിക്കുവിന്റെ BGM മികച്ചത് ആയിട്ടുണ്ട്‌.

ഇമ്രാൻ ഹാഷ്മിയുടേ വില്ലൻ വേഷം സ്‌പൈ യൂണിവേഴ്സിലെ ഏറ്റവും മികച്ച 3ആമത്തെ വില്ലൻ ആണ്. ക്‌ളൈമാക്സിനോട് അടുക്കുമ്പോൾ ഉള്ള രംഗങ്ങൾ എല്ലാം ഇമ്രാൻ മികച്ചതാക്കിയെങ്കിലും സൽമാന്റെ സ്വാഗിനൊപ്പം പിടിച്ചു നിൽക്കാൻ ആകുന്നില്ല.
സിമ്രാൻ, രേവതി എന്നിവരും ടൈഗറിൽ അവരവരുടെതായ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.

ആക്ഷനും, ത്രില്ലിംഗും നിറഞ്ഞ ഒരു സിനിമ ആസ്വദിക്കാൻ തയ്യാർ ആണെങ്കിൽ, ടിക്കട്ടെടുക്കാം ടൈഗർ 3യിലൂടെ സ്‌പൈ യൂണിവേഴ്സിലേക്ക്. ഒരു കിടിലൻ തിയറ്റർ എക്സ്പീരിയൻസ് ഗ്യാരന്റി.
റേറ്റിംഗ് 3.5/5
✍️ബിപിൻ ഏലിയാസ് തമ്പി.

വൽക്കഷ്ണം : യാഷ് രാജ് മൂവിസിനെ സംബന്ധിച്ച് പണം കായ്ക്കുന്ന മരമാണ് Spy മൂവീസ്. ടൈഗർ സീരീസ്, പത്താൻ, വാർ ഇങ്ങനെ 5 സിനിമകളുടെ ആകെ ബജറ്റ് 900 കോടി രൂപയാണ്. ടൈഗർ 3 കൂടാതെ ഇതിൽ നാലെണ്ണം കൂടി ബോക്സ് ഓഫീസിൽ നിന്ന് തിരികെ പിടിച്ചത് 2500കോടിക്ക് അടുത്താണ്. ടൈഗർ 3യുടേ ബോക്സ് ഓഫീസ് കൂടി വരുമ്പോൾ അത് ഏകദേശം 3000 കോടിക്ക് മുകളിൽ പോകും.

ബാന്ദ്ര, 2023 മലയാളം ( ഡ്രാമ / മിസ്ട്രി ത്രില്ലർ  )       ദിലീപ്, തമന്ന ജോഡികളെ പ്രധാന കഥാപാത്രങ്ങളാക്കി ഉദയകൃഷ്ണയുടെ തി...
14/11/2023

ബാന്ദ്ര, 2023 മലയാളം ( ഡ്രാമ / മിസ്ട്രി ത്രില്ലർ )

ദിലീപ്, തമന്ന ജോഡികളെ പ്രധാന കഥാപാത്രങ്ങളാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ്ത് വന്ന ഏറ്റവും പുതിയ സിനിമയാണ് ബാന്ദ്ര.

90 കളുടെ ആദ്യ പകുതിയിൽ ബോളിവുഡ്നേയും സിനിമാരാധകരേയും ഒരേപോലെ നടുക്കിയതും വിഷമിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു ബോളിവുഡ് നടി ദിവ്യ ഭാരതിയുടെ ആത്മഹത്യ. മുംബൈ അധോലോകത്തെയും ബോളിവുഡ് ഇൻഡസ്ട്രിയേയും ഒരേ പോലെ സംശയത്തിന്റെ നിഴലിൽ നിർത്തി ഇന്നും ആത്മഹത്യയെന്നും കൊലപാതകമെന്നും ഊഹാപോഹങ്ങൾ നിൽക്കുന്ന ഒരു സംഭവമായിരുന്നു അത്‌. ഇതേ സംഭവം ബേസ് പ്ലോട്ട് ആക്കിയാണ് ബാന്ദ്രയും ഒരുങ്ങിയിരിക്കുന്നത്.

സ്വന്തമായി സിനിമ എടുക്കാൻ ആഗ്രഹിക്കുന്ന സാക്ഷി ( മംമ്താ ) എന്ന അസിസ്റ്റന്റ് ഡയറക്ടർ തന്റെ ആദ്യ സിനിമ എടുക്കാനായി ബോളിവുഡ് നടി താരാ ജാനകിയുടെ (തമന്ന ) കഥ തിരഞ്ഞെടുക്കുകയും, അവരുടെ മരണത്തിനു പിന്നിലുള്ള രഹസ്യത്തേ പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു. 30വർഷം മുൻപുള്ള ഫ്ലാഷ് ബാക്കിലേക്ക് സിനിമ അവിടെ നിന്നും പ്രേക്ഷകനെ കൂട്ടികൊണ്ട് പോകുന്നു. താരാ ജാനകിയുടെ ജീവിതത്തിലേക്ക് കണ്ണൂരിലെ ഒരു ഹാർബർ നടത്തിപ്പ്കാരനായ ആല എന്ന അലക്സണ്ടർ ഡോമനിക്ക് (ദിലീപ് ) വരുന്നതും, മുംബൈ അധോലോകത്തിന്റെ പകയും ഒക്കെയായി സിനിമ വികസിക്കുന്നു.

ഒരു സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്നത് തിരക്കഥയാണ്, മികച്ച ഒരു ത്രില്ലർ സിനിമക്കുള്ള ത്രെഡ് ഉണ്ടായിട്ടും ഇവിടെ കഥാ തിരക്കഥ സംഭാഷണം എല്ലാം നിർവഹിച്ചു കൊണ്ട് ഉദയ കൃഷ്ണ ആ നട്ടെല്ല് ആദ്യമേ തന്നെ ഒടിച്ചു കളയുകയാണ്. അത് കൊണ്ട് തന്നെ ആദ്യാവസാനം സിനിമയെ താങ്ങി നിർത്തുന്നത് ദിലീപ് തമന്ന കോമ്പോയും, ഷാജി കുമാറിന്റെ ക്യാമറയും ആണ്, അരുൺ ഗോപിയുടെ സംവിധാനം രാമ ലീലയിൽ നിന്നും പുറകിലേക്ക് പോയതായി ആണ് അനുഭവപ്പെട്ടത്. ചില ഇടത്തൊക്കെ സാം സിഎസ് ന്റെ BGM സിനിമയ്ക്കു തുണയാകുന്നുണ്ടെന്ന് പറയാം. അൻപറിവുമാരുടെ സ്റ്റണ്ട് കോറിയോഗ്രഫി ടൈറ്റിൽ കാർഡിൽ മാത്രം ഒതുങ്ങുന്ന ഒന്നായി മാറി.

ബജറ്റിന്റെ ധാരാളിത്തം സിനിമയ്ക്ക് കാസ്റ്റിംഗ് കൊണ്ടും ഫ്രെയിമുകൾ കൊണ്ടും ഒരു റിച്നെസ്സ് നൽകുന്നുണ്ട് എന്നതിൽ സംശയമില്ല. ദിലീപന്റെ സ്റ്റൈലിഷ് ലുക്കും, തമന്നയുടെ കേന്ദ്ര കഥാപാത്രവും, ഒക്കെ സ്ക്രീൻ പ്രസൻസ് കൊണ്ട് നന്നായപ്പോഴും ഈ കഥാപാത്രങ്ങളെ നന്നായി പെർഫോം ചെയ്യിക്കാൻ ഉള്ളതൊന്നും തിരക്കഥയിൽ ഇല്ലാത്തത് ഒരു പ്രശ്നം തന്നെയാണ്. ശരത് കുമാർ, സുരേഷ് കുമാർ, സുരേഷ് ചന്ദ്ര മേനോൻ, ലെന, ഷാജോൺ, ശരത് സഭ, ഇങ്ങനെ ഒരുപാട് താരങ്ങൾ വന്ന് പോകുന്നുണ്ടെങ്കിലും
സ്ക്രീൻ പ്രസൻസ് കൊണ്ടും പെർഫോമൻസ് കൊണ്ടും മനസ്സിൽ നിൽക്കുന്നത് ഡിനോ മോറിയോ അവതരിപ്പിച്ച രാഘവേന്ദ്ര ദേശായി എന്ന വില്ലൻ കഥാപാത്രം ആണ്.

അമിത പ്രതീക്ഷകൾ ഒന്നും ഇല്ലാതെ ഒരു വട്ടം കണ്ടു മറക്കാവുന്ന സിനിമയാണ് ബാന്ദ്ര

റേറ്റിംഗ് 2.9/5
✍️ബിപിൻ എലിയാസ് തമ്പി.

Address

New Delhi
Delhi

Telephone

+919910529508

Website

Alerts

Be the first to know and let us send you an email when Bipin's Movie World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Bipin's Movie World:

Share

Category